മംഗലാട്ട് രാഘവന്‍

Mangalat Raghavan

image: Mangalat Raghavan

Profile

മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവര്‍ത്തകനും(1921 സെപ്റ്റംബര്‍ 20). സോഷ്യലിസ്റ്റു നേതാവായ ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയില്‍ സജീവമായി. ഫ്രഞ്ച് കവിതകള്‍, ഫ്രഞ്ച് പ്രണയകവിതകള്‍, വിക്റ്റര്‍ ഹ്യൂഗൊയുടെ കവിതകള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.



ജീവചരിത്രം

ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20-ന് ജനനം. അച്ഛന്‍: മംഗലാട്ട് ചന്തു. അമ്മ: കുഞ്ഞിപ്പുരയില്‍ മാധവി. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. 1942-ല്‍ മയ്യഴിയിലെ മാതൃഭൂമി ലേഖകനായി പത്രപ്രവര്‍ത്തകജീവിതം ആരംഭിച്ചു. മയ്യഴി വിമോചനസമരത്തിന് നേതൃത്വം നല്കിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവ്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചോമ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ തീവെച്ച കേസില്‍ പ്രതി ചേര്‍ത്ത് ഫ്രഞ്ച് പോലീസ് തടവിലാക്കി ബ്രിട്ടീഷ് പോലീസിന് കൈമാറി. ചോമ്പാലിലെ എം.എസ്.പി. കേമ്പില്‍ കഠിനമായ മര്‍ദ്ദനത്തിന് ഇരയായി.

വിമോചനസമരത്തിലേക്ക്

ബ്രിട്ടീഷ് ആധിപത്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ശക്തമായ മയ്യഴി വിമോചനസമരത്തിന്റെ നേതൃനിരയില്‍ ഐ.കെ. കുമാരന്‍, സി.ഇ. ഭരതന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാന്‍ ജനഹിതപരിശോധന നടത്തണം എന്ന ഫ്രഞ്ച് നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ആശയപ്രചരണം നടത്തി. വോട്ടര്‍ കാര്‍ഡ് നല്കുന്നതിലെ ക്രമക്കേടിനെതിരെ മയ്യഴി മെറിയില്‍ (മേയറുടെ ആപ്പീസ്) നടന്ന സത്യാഗ്രഹസമരത്തിനു നേരെ ഫ്രഞ്ച് അനുകൂലികള്‍ അതിക്രമം നടത്തുകയും ഐ.കെ.കുമാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നടന്ന മയ്യഴി പിടിച്ചെടുക്കലിന് നേതൃത്വം നല്കി. മയ്യഴിയിലെ ഫ്രഞ്ച് സ്ഥാപനങ്ങളെല്ലാം കീഴടക്കി മുന്നേറിയ സമരഭടന്മാര്‍ക്കെതിരെ നിറത്തോക്കുകളുമായി വന്ന ഫ്രഞ്ച് പട്ടാളത്തിനു നേരെ ഇത് ഇന്തോചൈനയല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, വെടിവെക്കുനെങ്കില്‍ ആദ്യം ഈ മാറിലേക്ക് വെടിവെക്കൂ എന്ന് വെല്ലുവിളിച്ചുകൊണ്ട് എടുത്തു ചാടി. സമരഭടന്മാരുടെ വീര്യം ഉത്തേജിപ്പിച്ച ഈ സാഹസിക നടപടിയെത്തുടര്‍ന്ന് പിന്‍വാങ്ങിയ ഫ്രഞ്ച് പോലീസിനെയും സൈന്യത്തേയും കീഴടക്കി, ഫ്രഞ്ച് അഡ്‌മിസ്‌ട്രേറ്ററെ തടവിലാക്കിയുമാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലാത്ത ഈ സമരം 1948 ഒക്ടോബര്‍ 21-ന്‌ അവസാനിച്ചത്. വിപ്ലവത്തെത്തുടര്‍ന്ന് സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ഭരണത്തിനായി രൂപീകരിച്ച ജനകീയ ഗവണ്‍മെന്റില്‍ അംഗമായിരുന്നു. ഫ്രഞ്ച് സൈന്യം വന്ന് മയ്യഴി തിരിച്ചുപിടിച്ചതോടെ മഹാജനസഭാനേതാക്കളോടൊപ്പം രാഷ്ട്രീയാഭയാര്‍ത്ഥിയായി മയ്യഴിക്കു പുറത്തു കടന്നു. വിപ്ലവക്കേസില്‍ ഫ്രഞ്ച് കോടതി ഇരുപതു വര്‍ഷം തടവും ആയിരം ഫ്രാങ്ക് പിഴയും വിധിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ എക്സ്ട്രാഡിഷന്‍ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കതെ ഫ്രഞ്ച വിമോചനസമരത്തിന് നേതൃത്വം നല്കി. 1954-ല്‍ മയ്യഴി വിമോചിപ്പിക്കാനായി മാഹി പാലത്തിനരികില്‍ നിന്ന് പുറപ്പെട്ട വിമോചനമാര്‍ച്ചിലും പങ്കെടുത്തു. വിമോചനസമരകാലത്ത് ഫ്രഞ്ച്ഭരണാധികാരികളുമായി ഇന്ത്യന്‍ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളില്‍ മഹാജനസഭയെ പ്രതിനിധീകരിച്ചും പരിഭാഷകനായും പങ്കാളിയായിരുന്നു. സ്വതന്ത്രമയ്യഴിയില്‍ രൂപീകരിക്കപ്പെട്ട താത്കാലിക സര്‍ക്കാരില്‍ അംഗമായിരുന്നു.

പത്രപ്രവര്‍ത്തനം

മയ്യഴി സ്വതന്ത്രമായതിനു ശേഷം മുഴുസമയ പത്രപ്രവര്‍ത്തകനായി കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ എന്നിവരുടെ സഹപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എം.ആര്‍., ആര്‍.എം. എന്നീ പേരുകളില്‍ എഴുതിയ സാമൂഹിക-രാഷ്ട്രീയ ലേഖനങ്ങള്‍ മാതൃഭൂമിയിലെ ശ്രദ്ധേയമായ വായനാവിഭവങ്ങളായിരുന്നു. 1981-ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞു.

പുരസ്കാരങ്ങള്‍

  • വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
  • അയ്യപ്പപണിക്കര്‍ പുരസ്കാരം
  • എം.എന്‍.സത്യാര്‍ത്ഥി പുരസ്കാരം
  • മയില്‍പ്പീലി പുരസ്കാരം